ദില്ലി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയിൽ വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ കഴിയില്ലെന്ന് യുഎൻ റിപ്പോർട്ട്. എന്നാൽ ഐഎസിന് ഇന്ത്യയിൽ പിന്തുണക്കുന്നവരെ ഉപയോഗിച്ച് ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐ.എസ്.ഐ.എൽ (ദാഇഷ്), അൽ-ഖ്വയ്ദ , അനുബന്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 35-ാമത് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പശ്ചിമേഷ്യയിൽ ഒരു ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഒരു ഭീകര സംഘടനയാണ് ഐഎസ്ഐഎൽ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ദി ലെവന്റ്).
ഇന്ത്യയിൽ വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ ഐ.എസ്.ഐ.എൽ (ഡാഇഷ്) ന് കഴിഞ്ഞില്ല. എന്നിരുന്നാലും, ഇന്ത്യ ആസ്ഥാനമായുള്ള പിന്തുണക്കാർ വഴി ഒറ്റപ്പെട്ട ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കാൻ അവർ ശ്രമിച്ചു. ഐ.എസ്.ഐ.എൽ (ഡാഇഷ്) അൽ-ജൗഹർ മീഡിയ അവരുടെ പ്രസിദ്ധീകരണമായ സെറാത്ത് ഉൽ-ഹഖിലൂടെ ഇന്ത്യാ വിരുദ്ധ പ്രചരണം തുടർന്നുവെന്നും റിപ്പോർട്ട് പറയുന്നു.
അഫ്ഗാനിസ്ഥാനിൽ രണ്ട് ഡസനിലധികം തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതിനാൽ, മേഖലയിലും അതിനപ്പുറത്തും അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് യുഎൻ അംഗരാജ്യങ്ങൾ വിലയിരുത്തിയതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം രാജ്യത്തിന്റെ സ്ഥിരതയ്ക്കും മധ്യേഷ്യൻഅയൽരാജ്യങ്ങളുടെ സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. ഐഎസ് ഉയർത്തുന്ന ഭീഷണിയുടെ തീവ്രത ഇപ്പോഴും ആശങ്കാജനകമാണെന്നും പറയുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്, ഐഎസ്ഐഎൽ-കെ (ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാൻ പ്രവിശ്യ) രാജ്യത്തിന് മാത്രമല്ല, മേഖലയ്ക്കും അതിനപ്പുറത്തേക്കും ഭീഷണിയായി തുടരുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തന്റെ റിപ്പോർട്ടിൽ പറഞ്ഞു. മറ്റ് രാജ്യങ്ങളെ ബാധിക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി അഫ്ഗാനിസ്ഥാൻ വീണ്ടും മാറുന്നത് തടയാൻ എല്ലാ അംഗരാജ്യങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



