റിയാദ്: സൗദിയിൽ നാളെ വരെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്ക ഏരിയകളിൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കും. തായിഫ്, മെയ്‌സാൻ, അൽമുവൈഹ്, തുർബ, അല്ലൈത്ത്, ഖുൻഫുദ, ജിദ്ദ, റാബിഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ ലഭിക്കും. വെള്ളപ്പൊക്ക സാധ്യതയും ഉണ്ട്. കൂടാതെ ഇവിടങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സൗദിയുടെ കിഴക്കൻ പ്രവിശ്യകളായ ഖാസിം, ഹെയ്ൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയും അൽ ജൗഫ്, മദീന, അൽ ബഹ ഏരിയകളിൽ നേരിയതോ ഇടത്തരമോ ആയ മഴയും ലഭിക്കും. കനത്ത മഴയുടെ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകളും സിവിൽ ഡിഫൻസ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള ഏരിയകളിലോ താഴ്വാര പ്രദേശങ്ങളിലോ യാത്ര ചെയ്യുന്നതും ഇവിടങ്ങളിൽ നീന്തൽ പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചു. കാലാവസ്ഥ അറിയിപ്പുകൾ ഔദ്യോഗിക പോർട്ടലുകൾ വഴിയോ സാമൂഹിക മാധ്യമങ്ങൾ വഴിയോ പിന്തുടരണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



