വത്തിക്കാൻ സിറ്റി : ഗുരുതരമായ ന്യൂമോണിയ ശ്വാസകോശങ്ങളെ ബാധിച്ച ഫ്രാൻസീസ് മാർപാപ്പ ഗുരുതരാവസ്ഥയിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു പിന്നാലെ ആശുപത്രിക്കാലത്ത് പാപ്പ നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തി മാർപാപ്പയെ ചികിത്സിച്ച ഡോക്ടർ.
ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 28ന് അതീവ ഗുരുതരാവസ്ഥയിലെത്തിയതായും ഒരു ഘട്ടത്തിൽ ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചെന്നുമാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. ഛർദിയെ തുടർന്നുള്ള ശ്വാസതടസ്സമാണ് മാർപാപ്പയുടെ ആരോഗ്യനില മോശമാകാൻ ഇടയാക്കിയതെന്നും അന്നത്തെ രാത്രി അദ്ദേഹം അതിജീവിക്കില്ലെന്ന തോന്നലുണ്ടായെന്നും റോമിലെ ജമേലി ആശുപത്രിയിലെ ഡോ. സെർജിയോ അൽഫിയേരി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായതോടെ ഒന്നുകിൽ ചികിത്സ അവസാനിപ്പിക്കുക, അല്ലെങ്കിൽ സാധ്യമായ എല്ലാ മരുന്നുകളും ചികിത്സകളും ഉപയോഗിച്ച് ജീവൻ നിലനിർത്താൻ ശ്രമിക്കുക എന്നീ വഴികളായിരുന്നു മുന്നിലുണ്ടായിരുന്നത്. കാഠിന്യമേറിയ മരുന്നുകൾ നൽകുന്നത് അദ്ദേഹത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവർത്തനത്തെ കൂടി അപകടത്തിലാക്കുമെന്ന സാഹചര്യമായിരുന്നു. എല്ലാ ശ്രമങ്ങളും നടത്തുക, പിന്മാറരുത് എന്ന അദ്ദേഹത്തിന്റെ വ്യക്തിഗത നഴ്സ‌് മാസിമിലിയാനോയുട സന്ദേശത്തെ തുടർന്ന് രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വൃക്കകൾക്കും മജ്ജയ്ക്കും തകരാർ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു