വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങൾക്കും 10 ശതമാനം പകരച്ചുങ്കം ചുമത്തിയ തീരുമാനം അറിയിച്ച വാർത്താ സമ്മേളനത്തിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി കുറച്ചു നാളുകൾക്ക് മുമ്പ് എന്ന സന്ദർശിച്ചു. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. പക്ഷേ ഞങ്ങളോട് ശരിയായി പെരുമാറുന്നില്ല. അവർ ഞങ്ങളോട് 52% ഈടാക്കുന്നു. നിങ്ങൾ മനസ്സിലാക്കണം, പതിറ്റാണ്ടുകളായി ഞങ്ങൾ അവരിൽ നിന്നൊന്നും ഈടാക്കുന്നില്ല, അതുകൊണ്ട് ഇന്ത്യക്ക് മേൽ ഡിസ്കൗണ്ട് സഹിതം 26 ശതമാനം തീരുവ ചുമത്തുന്നു- ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. അമേരിക്ക വാഹന ഇറക്കുമതിക്ക് 2.4 ശതമാനം മാത്രമേ തീരുവ ഈടാക്കുന്നുള്ളൂ. അതേസമയം, തായ്‌ലൻഡ് 60 ശതമാനവും ഇന്ത്യ 70 ശതമാനവും വിയറ്റ്നാം 75 ശതമാനവും മറ്റുചിലർ അതിലും ഉയർന്ന നിരക്കും ഈടാക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. വിദേശ വാഹനങ്ങള്‍ക്ക് 25 ശതമാനം അടിസ്ഥാന നികുതിയും ഏര്‍പ്പെടുത്തിയിരുന്നു.