ദില്ലി: ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന സൂചനകൾ സജീവമായി നിലനിൽക്കെ, പാകിസ്ഥാൻ വീണ്ടും മിസൈൽ പരീക്ഷണം നടത്തി.120 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാകിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും, നയ തന്ത്ര ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും, എഞ്ചിനീയർമാരും പരിശീലന വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചുവെന്ന് വിവരം. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് നീക്കം.
അതിർത്തിയിൽ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ ചൈനീസ് അംബാസഡർ പാകിസ്ഥാൻ പ്രസിഡൻറിനെ കണ്ടു. പെഹൽഗാം ഭീകരാക്രമണത്തിലടക്കം പാകിസ്ഥാന് അനുകൂല നിലപാടുകളാണ് ചൈന നേരത്തെ സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിൽ സന്ദർശനം സുപ്രധാനമെന്നാണ് വിലയിരുത്തൽ. അതിനിടെ, ഇന്ത്യയുടെ നീക്കം തടയുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പാകിസ്ഥാൻ പ്രതിനിധി സംഘങ്ങളെ അയക്കാൻ നീക്കം തുടങ്ങി.
പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി
ജമ്മുകശ്മീരിൽ ഭീകരർക്ക് സഹായം നൽകുന്നവരെ കണ്ടെത്താൻ നടപടികൾ ഊർജിതമാക്കി സുരക്ഷാ സേന. സംസ്ഥാന വ്യാപകമായി 2800 പേരെ ഇതിനോടകം കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണെന്നും, 90 പേർക്കെതിരെ കേസെടുത്തെന്നും കശ്മീർ ഐജി അറിയിച്ചു. പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയ സൈന്യം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു.



