ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം. പാകിസ്താനെതിരായ സൈനിക നടപടിയേക്കുറിച്ച് വിശദീകരിക്കാന്‍ കര-നാവിക-വ്യോമ സേനാ ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സായുധ സേനയിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായ സാധാരണക്കാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അവരുടെ ത്യാഗം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, മേയ് ഏഴാം തീയതിക്കും പത്താം തീയതിക്കുമിടയില്‍ പാകിസ്താന്‍ സൈന്യത്തിന് 35-40 ഉദ്യോഗസ്ഥരെ നഷ്ടമായെന്നും സൈന്യം അറിയിച്ചു. ഒന്‍പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ നൂറിലധികം ഭീകരരെ വധിച്ചതായും അവർ വ്യക്തമാക്കി.



