ദമ്മാം: സൗദിയില്‍ പണപ്പെരുപ്പ നിരക്കിലെ വര്‍ധനവ് തുടരുന്നു. ഭവന വാടകയിലെ അനിയന്ത്രിതമായ വര്‍ധനവും, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധന വിലകളിൽ ഉണ്ടായ വര്‍ധനവും ഉയര്‍ന്ന പണപ്പെരുപ്പത്തിന് ഇടയാക്കി.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകളിലാണ് വര്‍ധനവ് തുടരുന്നത്. ഏപ്രിലില്‍ പണപ്പെരുപ്പം 2.3 ശതമാനത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ തൊട്ട് മുമ്പത്തെ മാസത്തെ അപേക്ഷിച്ച് വര്‍ധനവോ കുറവോ അനുഭവപ്പെട്ടിട്ടില്ല. മാര്‍ച്ചിലും ഇതേ നിരക്ക് തന്നെയായിരുന്നു അനുഭവപ്പെട്ടത്. ഏപ്രിലില്‍ രാജ്യത്തെ ഭവന വാടക നിരക്ക് 11.9 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി. ഇതിന് പുറമേ വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റു ഇന്ധനങ്ങള്‍ എന്നിവയുടെ വിലയില്‍ 6.8 വരെ വില വര്‍ധിച്ചു. എന്നാല്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, റെഡിമെയ്ഡ്സ് ആന്‍റ് ഫുട്ടവേർ എന്നിവയുടെ വിലയില്‍ 1.2 മുതല്‍ 3.2 ശതമാനം വരെ വിലക്കുറവും പോയ മാസത്തില്‍ രേഖപ്പെടുത്തി. പണപ്പെരുപ്പം ഏറ്റവും കൂടിയ നിരക്കിലേക്ക് ഉയര്‍ന്നെങ്കിലും ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തുന്ന ഏക രാജ്യം സൗദിയാണ്.



