ദോഹ: അഞ്ചാമത് ഖത്തര്‍ എക്കണോമിക് ഫോറത്തിന് ഈ മാസം 20ന് തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫോറത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2500 ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ഫെയര്‍മോണ്ട് ഹോട്ടലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധരും ഭരണകര്‍ത്താക്കളും പങ്കെടുക്കുന്ന ദോഹ എക്കണോമിക് ഫോറത്തിന്റെ വേദി. ‘റോഡ് ടു 2030; ആഗോള സാമ്പത്തിക വ്യവസ്ഥയുടെ മാറ്റം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ചര്‍ച്ചകള്‍ നടക്കുന്നത്. രാഷ്ട്രീയം മുതല്‍ നിര്‍മിതബുദ്ധി വരെ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂന്നിയാണ് വിവിധ സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി, ധനകാര്യമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി മാനേജിങ് ഡയറക്ടർ ഹസൻ അൽ തവാദി തുടങ്ങിയവർ പ്രഭാഷകരായെത്തും. കോൺകോ ഫിലിപ്സ് ചെയർമാൻ റ്യാൻ എം ലാൻസ്, ട്രംപ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജൂനിയർ എന്നിവരും പങ്കെടുക്കും. സംവാദങ്ങളോടൊപ്പം 20 ഓളം ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും.



