ന്യൂഡൽഹി: ബെയ്ദു ഉപഗ്രഹസംവിധാനത്തിൻ്റെ സേവനം പാകിസ്താൻ സൈന്യത്തിന് പൂർണ്ണമായും ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി ചൈന. ഇത് സംബന്ധിച്ച ചർച്ചകൾക്കായി ചൈനയിലെയും പാകിസ്ഥാനിലെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ മെയ് 16ന് തന്ത്രപരമായ കൂടിക്കാഴ്ച നടന്നുവെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ലാഹോറിലെ പാകിസ്താൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ തകർത്തിരുന്നു. ഇതിന് പുറമെ പാകിസ്താൻ്റെ എട്ടോളം സൈനിക താവളങ്ങളിൽ ഏകോപിതമായ, കൃത്യതയോടെയുള്ള ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചൈനയും പാകിസ്താനും തമ്മിലുള്ള തന്ത്രപരമായ കൂടിക്കാഴ്ച നടന്നത്.
ഉപഗ്രഹ സംവിധാനത്തിൻ്റെ കവറേജ് പാകിസ്താൻ സൈന്യത്തിന് കൂടുതൽ ലഭ്യമാക്കുന്നതും ഇന്ത്യയുടെ നീക്കങ്ങളെക്കുറിച്ച് പാകിസ്താന് കൂടുതൽ വിവരങ്ങൾ നൽകുന്നതും സംബന്ധിച്ചുമായിരുന്നു ഇരുസൈനിക നേതൃത്വങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.5G ആശയവിനിമയ സംവിധാനങ്ങൾ സംയോജിപ്പിച്ച് തത്സമയ ഏകോപനവും നിരീക്ഷണ ശേഷിയും വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു യോഗം പ്രധാനമായും ചർച്ച ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ.
ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് പാകിസ്താന് സമഗ്രമായ ഉപഗ്രഹ കവറേജ് പിന്തുണ ചൈന നൽകിയതായി റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ ചൈനീസ് ഉപഗ്രഹ സംവിധാനങ്ങളുടെ അടക്കം പിന്തുണ ലഭിച്ചിട്ടും ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ പാകിസ്താന് സാധിച്ചിരുന്നില്ല.



