റിയാദ്: താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിെന്റ മകൻ സിയാദ് (36) ആണ് മരിച്ചത്. റിയാദ് എക്‌സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിയാദ്.വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ശേഷമാണ് സംഭവം. എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ എക്‌സിറ്റ് ഒമ്പതിലെ അൽ മുവാസത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 2.10ഓടെ മരിച്ചു. ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്ബറയിൽ ഖബറടക്കും.സിയാദ് ഏഴുവർഷമായി സ്വദേശി പൗരന്റെ വീട്ടിൽ ഡ്രൈവറാണ്. ഭാര്യയും മകളുമുണ്ട്. മാതാവ്: ഉമ്മു ഖുൽസു, ഏക സഹോദരി: സുമയ്യ, സഹോദരി ഭർത്താവ്: അബ്ദുല്ലതീഫ്. മാതൃസഹോദര പുത്രൻ മുഹമ്മദ് ഷമീർ മാലിപ്പുറം റിയാദിലുണ്ട്. ഷമീറിനൊപ്പം മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ എറണാകുളം പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ജിബിൻ സമദ്, അലി ആലുവ, കരീം കാനാംപുറം, ജൂബി ലൂക്കോസ്, സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവർ രംഗത്തുണ്ട്.
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു
RELATED ARTICLES



