റിയാദ്: നിക്ഷേപ ഫണ്ടുകൾക്ക് പുതിയ ചട്ടങ്ങൾ പുറത്തിറക്കി സൗദി അറേബ്യ. നിക്ഷേപ മേഖലയുടെ അന്താരാഷ്ട്ര നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ ഭരണസമിതിയുടെ അനുവാദത്തോടെയാണ് നിയമ പരിഷ്കരണം.
നിക്ഷേപ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പുതിയ ചട്ടങ്ങൾ. നിയന്ത്രണ ഘടന മെച്ചപ്പെടുത്തുക, ആസ്തി മാനേജ്മെന്റ് മേഖല ശക്തിപ്പെടുത്തുക, ആഗോള നിലവാരത്തിൽ പ്രവർത്തിക്കുക, നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി കൂടുതൽ സ്ഥാപനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യാൻ അനുവദിക്കും. ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, ഇ-മണി സ്ഥാപനങ്ങൾ തുടങ്ങിയ സെൻട്രൽ ബാങ്ക് അനുമതിയുള്ള സ്ഥാപനങ്ങൾക്ക് വേണ്ടിയായിരിക്കും ഫണ്ട് വിതരണം ചെയ്യാൻ കഴിയുക. ഫണ്ട് മാനേജർ രാജിവെക്കുന്നത് മന്ത്രാലയത്തിന്റെ അനുമതിയോടെയായിരിക്കണം. 60 ദിവസത്തിനുള്ളിൽ പുതിയ മാനേജർക്ക് ചുമതല കൈമാറണം. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുക, നിക്ഷേപകരുടെ അവകാശ സംരക്ഷണത്തിന് കൂടുതൽ ഉറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും ചട്ടങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.



