കയ്റോ : സമാധാന ചർച്ചകളിൽ ഹമാസ് താൽപര്യം കാണിക്കുന്നില്ലെന്നാരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതിനിധികളെ തിരിച്ചുവിളിച്ചു. ഖത്തറിലാണ് ചർച്ച നടന്നിരുന്നത്. ഇസ്രയേലിൽ നിന്നു ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരിൽ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാനും ഗാസ മുനമ്പിൽ ഹമാസിന്റെ ഭരണം അവസാനിപ്പിക്കാനും മറ്റുമാർഗങ്ങൾ പരിഗണിക്കുകയാണെന്ന് ബെന്യാമിൻ നെതന്യാഹുവും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പറഞ്ഞു.
ഹമാസ് നേതാക്കളെ വകവരുത്തുമെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. ‘ഹമാസിന് വെടിനിർത്തലിന് താൽപര്യമില്ല. അവർക്ക് മരിക്കാനാണ് താൽപര്യമെന്ന് തോന്നുന്നു. അത് വളരെ മോശമാണ്.’ – ട്രംപ് പറഞ്ഞു. അതേസമയം, സമാധാന ചർച്ച അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് ഹമാസ് പറഞ്ഞു. ഇതിനിടെ, ഗാസയിൽ 5 കുഞ്ഞുങ്ങൾ കൂടി കൊടുംപട്ടിണിക്കിരയായി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 80 പലസ്തീൻകാർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.



