ന്യൂഡൽഹി: ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്ക് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. തന്നെയും സഹവൈദികരെയും മർദിച്ചതായി മലയാളി വൈദികൻ ഫാദർ ലിജോ നിരപ്പേൽ മീഡിയവണിനോട് പറഞ്ഞു. ബജറംഗ്ദൾ സംഘം തങ്ങളുടെ വാഹനത്തിന് കേടുപാട് വരുത്തി. മൊബൈൽ തട്ടിപറിച്ചു, കന്യാസ്ത്രീകളെയും ആക്രമിക്കാൻ ശ്രമിച്ചു. ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവർ രക്ഷപ്പെട്ടത്.
രാത്രി എന്തിനാണ് ഇവിടെ വന്നത്? മതപരിവർത്തനത്തിന് ആണോ വന്നത് എന്ന് ചോദിച്ചു. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവർ പറഞ്ഞിട്ട് പോലും കേൾക്കാൻ തയ്യാറായില്ല. പൊലീസ് എത്തിയാണ് അവിടെ നിന്ന് പുറത്ത് എത്തിച്ചത്. കേസുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ല. ബജ്‌റംഗ്ദൾ ശക്തമായ മേഖലയാണ്. പരാതി കൊടുത്താൽ അവർ വീണ്ടും ഞങ്ങൾക്കെതിരെ വരാൻ സാധ്യതയുണ്ട്. വിഷയം കലക്ടറെ അറിയിക്കുമെന്നും ഫാദർ ലിജോ നിരപ്പേൽ പറഞ്ഞു.



