ന്യൂഡല്‍ഹി: വോട്ടർപട്ടിക ക്രമക്കേടിനെതിരേയുള്ള ഇന്‍ഡ്യ സഖ്യത്തിന്‍റെ പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ബംഗളൂരുവിലെ ഫ്രീഡം പാർക്കിലാണ് പ്രതിഷേധം. ഇന്നലെ ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്രമക്കേടുകളുടെ തെളിവുകൾ രാഹുൽഗാന്ധി പുറത്തുവിട്ടിരുന്നു. ഇന്‍ഡ്യ സഖ്യത്തിലെ പ്രമുഖനേതാക്കളെ അണിനിരത്തി രാവിലെ 10:30 നാണ് ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സമരത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കൽ ഉൾപ്പടെ പങ്കെടുക്കും. കർണാടകത്തിൽ കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടർപ്പട്ടികയിൽ അനധികൃതമായി ആളുകളെ ചേർത്തതിനും വോട്ട് മോഷണം നടത്തിയെന്ന് ആരോപിച്ചുമാണ് പ്രതിഷേധം.



