കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 23 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിഷബാധയെന്ന് സംശയിക്കുന്ന കേസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹോട്ട്‌ലൈനുകളിലൂടെ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 160 ആയിട്ടുണ്ട്. മരണപ്പെട്ടവരിൽ ഭൂരിഭാഗവും തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലായിരുന്നവരാണ്. ഇപ്പോഴും പലരുടെയും നില ഗുരുതരമാണെന്നും, പലരെയും മെക്കാനിക്കൽ വെന്റിലേറ്ററുകളിൽ പ്രവേശിപ്പിക്കുകയും ചിലർക്ക് അടിയന്തര ഡയാലിസിസ് നടത്തുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. എല്ലാ കേസുകളും കുവൈത്ത് വിഷനിയന്ത്രണ കേന്ദ്രത്തിന്റെ സഹകരണത്തോടെ 24 മണിക്കൂറും നിരീക്ഷണത്തിൽ തുടരുകയാണ്.



