. കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല. സൗബിൻ ഷാഹിറിന്റെ ആവശ്യം എറണാകുളം മജിസ്‌ട്രേറ്റ് കോടതി തളളി. വിദേശത്ത് സംഘടിപ്പിക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ കോടതി ഇത് അംഗീകരിക്കാൻ തയ്യാറായില്ല. സമാന ആവശ്യം ഉന്നയിച്ച് ഷോൺ ആന്റണി സമർപ്പിച്ച അപേക്ഷയും കോടതി തള്ളി.ദുബായിൽ വെച്ച് നടക്കുന്ന സൈമ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കണമെന്നായിരുന്നു സൗബിന്റെ ആവശ്യം. മികച്ച സിനിമയ്ക്കുള്ള സൈമ അവാർഡ് നേടിയത് മഞ്ഞുമ്മൽ ബോയ്‌സ് ആയിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പ് കേസ് പ്രാഥമികഘട്ടത്തിലാണെന്നും കേസിലെ പ്രധാന സാക്ഷി ദുബായിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സൗബിനും സംഘവും ദുബായിൽ എത്തിയാൽ സാക്ഷിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതി സൗബിനും ഷോൺ ആന്റണിക്കും വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചത്.സിനിമയിൽ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിർമാതാക്കൾ ഏഴ് കോടി തട്ടിയെന്ന അരൂർ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് മഞ്ഞുമ്മൽ ബോയ്‌സിനെതിരെ കേസെടുത്തത്. സിനിമയുടെ നിർമാണത്തിനായി പല ഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയിൽനിന്ന് വാങ്ങിയെന്നും ലാഭവിഹിതം നൽകാതെ വിശ്വാസ വഞ്ചന കാണിച്ചെന്നുമായിരുന്നു സിറാജ് പരാതി നൽകിയത്.



