ദോഹ: ഖത്തറിൽ സാമ്പത്തിക പിഴയിവ് പദ്ധതിയുടെ സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി. ജനറൽ ടാക്സ് അതോറിറ്റിയുടേതാണ് ഉത്തരവ്. നികുതിയുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകളിൽ നൂറു ശതമാനം ഇളവു നൽകുന്ന പദ്ധതിയുടെ കാലാവധിയാണ് ജനറൽ ടാക്സ് അതോറിറ്റി ഡിസംബർ 31ലേക്ക് നീട്ടിയത്. നേരത്തെ ആഗസ്ത് 31 ആയിരുന്നു സമയപരിധി. നികുതി ദായകർക്കുള്ള പിന്തുണയെന്ന നിലയിലാണ് സമയം നീട്ടി നൽകുന്നതെന്ന് അതോറിറ്റി അറിയിച്ചു. ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.
ധരീബ പോർട്ടൽ വഴിയാണ് ഇളവിനായി അപേക്ഷ നൽകേണ്ടത്. ഇതിന് ആവശ്യമായ രേഖകളും സമർപ്പിക്കണം. അധിക സാമ്പത്തിക ഭാരങ്ങളില്ലാതെ ടാക്സ് സ്റ്റാറ്റസ് തീർക്കാനുള്ള അവസരമാണ് പദ്ധതിയെന്ന് ടാക്സ് അതോറിറ്റി പലകുറി ഓർമിപ്പിച്ചിരുന്നു. ഏഴായിരത്തിലേറെ നികുതി ദായകർ ഇളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി ടാക്സ് അതോറിറ്റി അറിയിച്ചു. 160 കോടി ഖത്തർ റിയാലിന്റെ സാമ്പത്തിക പിഴകൾ ഒഴിവാക്കിയിട്ടുണ്ട്. 54,000 നികുതി റിട്ടേണുകൾ സമർപ്പിക്കപ്പെട്ടു. 2014 മുതൽ 2024 വരെയുള്ള കാലയളവിലെ കുടിശ്ശികകളാണ് തീർപ്പാക്കിയതെന്നും അതോറിറ്റി വ്യക്തമാക്കി.



