ദില്ലി: ഇന്ത്യയുടെ ഭീകരതക്കെതിരെയുള്ള നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ജർമ്മനി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജർമ്മൻ വിദേശകാര്യമന്ത്രി ജൊഹൻ വാദഫുലും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് തീരുമാനം. ഇന്ത്യയ്ക്കും ജർമ്മനിയ്ക്കും ഇടയിലെ വ്യാപാരം ഇരട്ടിയാക്കും. ജർമ്മൻ കമ്പനികൾക്ക് ഇന്ത്യയിൽ പ്രത്യേക പരിഗണന നൽകുമെന്നും വിദ്യാർത്ഥികൾക്ക് ജർമ്മനിയിലേക്ക് ഹ്രസ്വ വീസ നൽകുമെന്നും വാർത്ത സമ്മേളനത്തിൽ എസ് ജയശങ്കർ അറിയിച്ചു.
ആഗോളതലത്തിൽ ഇന്ത്യയ്ക്ക് തന്ത്രപ്രധാന പങ്കുണ്ടെന്നും ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം യാഥാർത്ഥ്യമാക്കണമെന്നും ജർമ്മൻ വിദേശകാര്യമന്ത്രി ജൊഹൻ വാദഫുൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ 1000 സ്കൂളുകളിൽ ജർമ്മൻ പഠിക്കാൻ സൗകര്യമൊരുക്കും. യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുമായുള്ള നല്ല ബന്ധം ഇന്ത്യ ഉപയോഗിക്കണമെന്നും ജർമ്മൻ വിദേശകാര്യമന്ത്രി ജൊഹൻ വാദഫുൽ ആവശ്യപ്പെട്ടു.



