തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിൽ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി കെ സുധാകരൻ. ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെൻഷൻ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ടെന്നും തിരിച്ചടിക്കാൻ കോൺഗ്രസിനും മടിയൊന്നുമില്ലെന്നും കെ സുധാകരൻ പറയുന്നു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരമാണ് പുറത്തുവന്നത്. 2023 ഏപ്രിൽ മാസം അഞ്ചാം തീയതിയായിരുന്നു മർദനം.
സുധാകരന്റെ കുറിപ്പ്
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കണ്ടു. ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെൻഷൻ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട. ഒരുതരത്തിലും ന്യായീകരണം അർഹിക്കാത്ത ഈ ഗുണ്ടായിസത്തിന് ഇതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസിനും മടിയൊന്നുമില്ല.സിപിഎമ്മിന്റെ തണലിൽ കോൺഗ്രസുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പോലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയിൽ പൂർത്തിയാക്കില്ല. അധികാരം കിട്ടുമ്പോൾ ഇതൊക്കെ മറക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതുമില്ല.
കൊടും ക്രിമിനലുകളായ ഈ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. ദൈവത്തിൻറെ മൂന്നാം കണ്ണ് എന്ന് പറയുന്നതുപോലെ സിസിടിവി ദൃശ്യങ്ങൾ നടന്ന അനീതികൾക്ക് കോടതിയിൽ സാക്ഷി പറഞ്ഞിരിക്കുന്നു. എത്രയും പെട്ടെന്ന് ഈ പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള സാമാന്യ മര്യാദ പിണറായി വിജയൻ കാണിക്കണം. സാധ്യമായ മുഴുവൻ നിയമനടപടികൾക്കും സുജിത്തിന് ആവശ്യമായ സഹായവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഏതറ്റം വരെയും ഞാനും പ്രസ്ഥാനവും പ്രവർത്തകരും കൂടെയുണ്ടാകും. സുജിത്തിന്റെ ദേഹത്ത് കൈവെച്ച നിമിഷം ഓർത്ത് ഈ കാപാലികർ ജീവിതകാലം മുഴുവൻ കരയും. ആളെ കൊല്ലാൻ വരുന്ന സിപിഎമ്മിന്റെ പേപിടിച്ച കൂട്ടത്തിനോട് മാത്രമല്ല, ഇതു പോലെയുള്ള ഏറാൻ മൂളി പോലീസുകാരോടും ‘നോ കോംപ്രമൈസ് ‘എന്നത് തന്നെയാണ് പാർട്ടിയുടെയും പ്രവർത്തകരുടെയും നിലപാട്.



