തൃശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നുർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വെല്ലുവിളിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസുകാരനെ മർദിച്ച നാലു ഉദ്യോഗസ്ഥരും കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ലെന്നും, പൊലീസുകാർക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഇതുവരെ കാണാത്ത സമരത്തിനാവും കേരളം സാക്ഷിയാവുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
മർദനമേറ്റ സുജിത്തിനെ കുന്നംകുളത്തെ വീട്ടിൽ സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കുകയാണ്. സി.പി.എമ്മിനെയോ, ബി.ജെ.പിയെയോ പോലെയുള്ള പാർട്ടിയല്ല കോൺഗ്രസ്. പാർട്ടിക്ക് ഒരു ഫ്രെയിമുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ ഫ്രെയിം കോൺൺഗസ് മാറ്റും. പുറത്തുവന്ന ദൃശ്യങ്ങൾ സഹിക്കാൻ പറ്റുന്നതല്ല. ആ ദൃശ്യമേൽപിച്ച വികാരത്തിന് ആനുപാതികമായ പ്രതികരണമുണ്ടാകും -വി.ഡി സതീശൻ തുറന്നടിച്ചു.
‘പൊലീസിനെ നയിക്കുന്നത് ഉപജാപകസംഘമാണ്. അവരാണ് ഈ പൊലീസുകാരെ സംരക്ഷിക്കുന്നത്. എന്ത് വൃത്തികേട് ചെയ്താലും സംരക്ഷിക്കാൻ ആളുണ്ട്. അത് ഇതോടെ അവസാനിക്കണം. വലിയ കൊലപാതകികളും ക്രിമിനലുകളും ഗുണ്ടകളും അഴിഞ്ഞാടുകയാണ്. അവരോട് ഒന്നും പൊലീസിന് ഈ മനോഭാവമില്ല’ -വി.ഡി സതീശൻ പറഞ്ഞു.
സുജിത്തിനെ മർദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
2023 ഏപ്രിൽ അഞ്ചിനാണ് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം സ്റ്റേഷനിലെത്തി മർദിച്ചത്. രണ്ടു വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മർദന ദൃശ്യങ്ങൾ സുജിത്തിന് ലഭിച്ചത്. ദൃശ്യം പുറത്തു വന്നതിനു പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. എസ്.ഐ നുഹ്മാന്‍, സി.പി.ഒമാരായ ശശിധരന്‍, സജീവന്‍, സന്ദീപ് എന്നീ പൊലീസുകാരാണ് മർദനം നടത്തിയത്.
അതേസമയം, സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ പറഞ്ഞു. കസ്റ്റഡി മർദനം ഒരിക്കലും അനുവദിക്കില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.



