പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂരിൽ സുരക്ഷ സേനയും യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.പൊലീസ് കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് ബോർഡുകളും മറ്റും സോമി ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാക്കൾ നശിപ്പിക്കുകയും ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തിരുന്നു. ഇവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് ഇന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ചുരാചന്ദ്പൂരിൽ നടന്നത്.
പ്രതിഷേധം തടഞ്ഞ സുരക്ഷാസേനയ്‌ക്കെതിരെ യുവാക്കൾ കല്ലേറ് നടത്തിയിരുന്നു ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് വഴിവെച്ചത്. അതിനുശേഷം മേഖലയിൽ ഏറ്റുമുട്ടലിനുള്ള സാധ്യത നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. നരേന്ദ്രമോദി ചുരാചന്ദ്പൂരിലെയും ഇംഫാലിലെയും വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം അസമിലേക്ക് മടങ്ങിപോയിരുന്നു.ഇപ്പോൾ പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന.



