ലണ്ടൻ: റഷ്യ-യുക്രൈൻ യുദ്ധം എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് താൻ കരുതിയെന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യുദ്ധം അവസാനിപ്പിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്നും, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തന്നെ നിരാശപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു. യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമറുമൊത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ട്രംപ്.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കു മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. യുക്രൈനെതിരായ റഷ്യയുടെ ആക്രമണം ശക്തമായതോടെ പുടിന്റെ യഥാർത്ഥ മുഖം പുറത്തുവന്നുവെന്ന് സ്റ്റാർമർ വിമർശിച്ചു. യുക്രൈനിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കാൻ തങ്ങൾ തുടർന്നും ശ്രമിക്കുമെന്ന് ഇരു നേതാക്കളും അറിയിച്ചു.
ഗാസയുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതുപോലെ റഷ്യയുടെയും ഉക്രൈയിന്റെയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. “ഞങ്ങൾ ഇസ്രായേലിന്റെയും ഗാസയുടെയും പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണ്. ഇങ്ങനത്തെ നിരവധി സംഘർഷങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. ഇസ്രായേൽ-ഗാസ പ്രശ്നം ഞങ്ങൾ പരിഹരിക്കും. അതുപോലെ റഷ്യയും യുക്രൈയ്നും തമ്മിലുള്ള പ്രശ്നവും പരിഹരിക്കും. പക്ഷേ യുദ്ധത്തിൽ നിങ്ങൾക്ക് ഒന്നും ഉറപ്പിക്കാൻ കഴിയില്ല,” ട്രംപ് വിശദീകരിച്ചു.
പുടിൻ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും യുക്രൈനെ പിന്തുണയ്ക്കാൻ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും സമാധാന കരാറിനായി പുടിനുമേൽ സമ്മർദ്ദം ചെലുത്തുമെന്നും സ്റ്റാർമർ പറഞ്ഞു. യുക്രേനിയൻ സൈനികരെക്കാൾ കൂടുതൽ റഷ്യൻ സൈനികർ കൊല്ലപ്പെടുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. താൻ പ്രസിഡന്റായിരുന്നെങ്കിൽ യുദ്ധം ഉണ്ടാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യൻ പ്രസിഡന്റുമായി തനിക്കുള്ള ബന്ധം കാരണം ഈ യുദ്ധം എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്നാണ് കരുതിയത്. അലാസ്കയിൽ പുടിനുമായി നടത്തിയ ഉച്ചകോടിക്ക് ശേഷവും സമാധാനത്തിനുള്ള സാധ്യതകൾ കാണുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എണ്ണവില കുറഞ്ഞാൽ പുടിൻ യുദ്ധത്തിൽ നിന്ന് പിന്മാറുമെന്ന വാദം ട്രംപ് വീണ്ടും ഉയർത്തി. യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഊർജം വാങ്ങുന്നത് നിർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. താൻ പ്രസിഡന്റായിരുന്നെങ്കിൽ യുദ്ധം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ബൈഡന്റെ സമീപനങ്ങളാണ് യുദ്ധം സൃഷ്ടിച്ചതെന്ന വാദക്കാരനാണ് ട്രംപ്.



