ഈ വർഷത്തെ ബാലണ്‍ ദ ഓര്‍ പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്കാരത്തിൽ മുത്തമിട്ടത്.
വനിതകളിൽ കഴിഞ്ഞ വർഷത്തെ ജേതാവായ ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റി തന്നെയാണ് ഇത്തവണത്തേയും ജേതാവ്. ആഴ്‌സണലിന്റെ സ്‌പെയ്ൻ താരം മരിയോന കാൽഡെൻ്റി രണ്ടാമതെത്തി.
ലയണൽ മെസ്സിക്കും നെയ്മറിനും എംബാപ്പെയ്ക്കും നേടിക്കൊടുക്കാൻ സാധിക്കാത്ത ചാമ്പ്യൻസ് ലീഗ് കിരീടവും പി എസ് ജി ക്ക് നേടികൊടുക്കാൻ സാധിച്ചു എന്നതാണ് ഡെംബലെയുടെ എക്സ്ട്രാ ഫാക്ടറായി മാറിയത്. ആകെ മൊത്തം 53 മത്സരങ്ങളിൽ 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ പി എസ് ജി കുപ്പായത്തില്‍ ഡെംബലെയുടെ സംഭാവന. ഇതോടപ്പം ഫ്രഞ്ച് ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് റണ്ണേഴ്‌സ് അപ്പ് എന്നിവയും നേടി. പി എസ് ജി മുന്നോട്ടുവെച്ച ഹൈ പ്രെസ്സിങ് ഗെയിമിന്റെ ആണിക്കല്ലും അദ്ദേഹമായിരുന്നു.



