റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ രാജ്യം ഒരുങ്ങി. സെപ്റ്റംബർ 23 നാണ് ദേശീയ ദിനം. രാജ്യത്തിന്റെ പൈതൃകവും ഭാവിയും വിളിച്ചോതുന്ന പരിപാടികളാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകത. ‘നമ്മുടെ പ്രകൃതിയിൽ അഭിമാനം’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് സൗദി അറേബ്യയുടെ തനതായ മൂല്യങ്ങളെയും ജനങ്ങളുടെ അഭിനിവേശത്തെയും രാജ്യത്തിൻ്റെ പ്രകൃതിദത്തമായ വൈവിധ്യത്തെയും ഉയർത്തിക്കാട്ടുന്നു. ദേശീയ പതാക ഉയർത്തിയും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും സൗദി പൗരന്മാർ ഈ ദിനം ആഘോഷമാക്കും. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും പുതിയ തലമുറയിലേക്ക് കൈമാറുന്നതിനുള്ള അവസരം കൂടിയാണ് ഈ ആഘോഷങ്ങൾ.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കും ദേശീയദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ട്. സെപ്റ്റംബർ 23 ചൊവ്വാഴ്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ പൊതു, സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകുന്നു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം കലാ, സാംസ്കാരിക പരിപാടികൾ അരങ്ങേറും. റിയാദ്, ജിദ്ദ, അൽഖോബാർ തുടങ്ങിയ പ്രധാന നഗരങ്ങൾ ആകർഷകമായ പരിപാടികൾക്കായി ഒരുങ്ങിയിട്ടുണ്ട്. റോയൽ സൗദി എയർഫോഴ്‌സിന്റെ ടൈഫൂൺ, എഫ്-15 യുദ്ധവിമാനങ്ങൾ അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ ആകാശത്ത് പച്ചയും വെള്ളയും നിറങ്ങൾ ചാലിച്ച് രാജ്യത്തിൻ്റെ അഭിമാനവും കരുത്തും വിളിച്ചോതും. വ്യോമാഭ്യാസങ്ങൾക്ക് പുറമെ, പ്രധാന സ്ഥലങ്ങളിൽ വർണ്ണശബളമായ കരിമരുന്ന് പ്രയോഗവും നടക്കും.



