ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രിയും താലിബാൻ നേതാവുമായ ആമിർ ഖാൻ മുത്തഖി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. നേരത്തെ ഐക്യരാഷ്ട്രസഭയുടെ യാത്രാവിലക്ക് ഉണ്ടായിരുന്ന മുത്തഖിക്ക് യു.എൻ സുരക്ഷാ കൗൺസിൽ ഇതിനായി യാത്രാ ഇളവ് അനുവദിച്ചു. ഒക്ടോബർ 6 മുതൽ 16 വരെയുള്ള തീയതികൾക്കിടയിൽ മൂന്ന് ദിവസമാണ് ഇന്ത്യയിലെത്തുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
നേരത്തെ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കാനായിരുന്നു തീരുമാനം. എന്നാൽ, യുഎൻ അനുമതി വൈകിയതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു. 2021 ആഗസ്റ്റിൽ അഫ്ഗാനിൽ ഭരണത്തിലേറിയ ശേഷം താലിബാൻ മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയാവും ഇത്.
താലിബാൻ ഭരണകൂടവുമായി ഇന്ത്യ കൂടുതൽ അടുക്കുന്നതിന്റെ സൂചന കൂടിയാണ് മുത്തഖിയുടെ സന്ദർശനം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മേയ് മാസത്തിൽ ഇദ്ദേഹം സംഭാഷണം നടത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ജനുവരിയിൽ ദുബായിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഏപ്രിൽ അവസാന വാരത്തിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി എം ആനന്ദ് പ്രകാശിനെ ഇന്ത്യ കാബൂളിലേക്ക് അയക്കുകയും ചെയ്തിരുന്നു.



