വാഷിങ്ടൺ: കരീബിയൻ കടലിൽ യു.എസ് സേനാവിന്യാസം തുടരുന്നതിനിടെ വെനസ്വേലയുമായി ഉടൻ യുദ്ധമുണ്ടാകുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച പുറത്തിറക്കിയ സി.ബി.എസ് അഭിമുഖത്തിൽ, പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
വെനസ്വേലക്കെതിരെ യു.എസ് യുദ്ധം ചെയ്യുമോ എന്ന ചോദ്യത്തിന് ‘എനിക്ക് സംശയമുണ്ട്. എനിക്ക് അങ്ങനെ തോന്നുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, നികോളാസ് മദൂറോയുടെ ദിവസങ്ങൾ എണ്ണപ്പെട്ടോ എന്ന ചോദ്യത്തിന്, ‘അതെ എന്ന് ഞാൻ പറയും. എനിക്ക് അങ്ങനെ തോന്നുന്നു, അതെ,’ എന്ന് ട്രംപ് മറുപടി നൽകി.
അതേസമയം, അമേരിക്ക സേനാവിന്യാസം കടുപ്പിക്കുന്നതിനിടെ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട് വെനസ്വേല.
പ്രതിരോധ റഡാറുകൾ, വിമാന അറ്റകുറ്റപ്പണി, വിദൂര മിസൈലുകൾ എന്നിവക്കായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ പ്രസ്തുത രാജ്യങ്ങളുമായി ബന്ധപ്പെട്ടുവെന്ന് യു.എസ് സർക്കാറിന്റെ ആഭ്യന്തര രേഖകൾ ഉദ്ദരിച്ച് വാഷിങ്ടൺ പോസ്റ്റാണ് പുറത്തുവിട്ടത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോടും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോടും കത്തിലൂടെയാണ് അഭ്യർഥനകൾ നടത്തിയത്. ചൈനീസ് കമ്പനികളുടെ റഡാർ കണ്ടെത്തൽ സംവിധാനങ്ങളുടെ ഉൽപാദനം വേഗത്തിലാക്കാൻ മദൂറോ ചൈനീസ് സർക്കാറിനോട് ആവശ്യപ്പെട്ടു. കരീബിയനിലെ യു.എസ് ആക്രമണത്തിന്റെ ഗൗരവം മദൂറോ ഊന്നിപ്പറഞ്ഞുവെന്നും വെനിസ്വേലക്കെതിരായ യു.എസ് സൈനിക നടപടിയെ അവരുടെ പൊതുവായ പ്രത്യയശാസ്ത്രം കാരണം ചൈനക്കെതിരായ നടപടികൂടിയായി അവതരിപ്പിച്ചുവെന്നും യു.എസ് രേഖകളെ ഉദ്ദരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.



