ദോഹ: ലോകത്ത് 27 കോടി കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും, ഈ യാഥാർഥ്യത്തെ ലോകം അംഗീകരിക്കുന്നില്ലെന്നും ഖത്തർ ഫൗണ്ടേഷൻ, എജുക്കേഷൻ എബവ് ഓൾ ഫൗണ്ടേഷൻ എന്നിവയുടെ ചെയർപേഴ്സനായ ശൈഖ മൗസ ബിൻത് നാസർ നാസർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങളുടെ ഫലമായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഈ സംഖ്യ എത്രത്തോളം വർധിച്ചിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അവർ വിശദീകരിച്ചു.
രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രത്യേക സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. സെഷനിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, കെനിയൻ പ്രസിഡന്റ് ഡോ. വില്യം റൂട്ടോ, അൽബേനിയ പ്രസിഡന്റ് ബജ്റാം ബെഗാജ്, പലാവു പ്രസിഡന്റ് സുരാഞ്ചൽ എസ്. വിപ്പ്സ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
30 വർഷം മുമ്പ് കോപ്പൻഹേഗനിൽ നടന്ന ആദ്യ ഉച്ചകോടിയുടെ തുടർച്ചയായി ‘വിദ്യാഭ്യാസം പുതിയ സാമൂഹിക കരാറിന്റെ അടിസ്ഥാനമണ്’ സെഷനിൽ നമ്മൾ ഒത്തുചേരുന്നു. ഈ വിഷയം ഇപ്പോൾ അടിയന്തര പ്രാധാന്യമർഹിക്കുന്നു. ജനസംഖ്യ വർധനവും സാമൂഹിക അസമത്വങ്ങളും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ വഷളാക്കുന്നു.
സാമൂഹിക വികസനത്തിന്റെ അടിസ്ഥാനമായി ജനങ്ങളെ പ്രതിഷ്ഠിക്കുന്ന കോപ്പൻഹേഗൻ പ്രഖ്യാപനത്തിന്റെ പ്രസക്തി ഇന്നും നിലനിൽക്കുകയാണ്. അതേസമയം, വിദ്യാഭ്യാസ രംഗത്ത് വെല്ലുവിളികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ ഇതിന്റെ പ്രസക്തി വർധിക്കുകയാണെന്നും പരിഹരിക്കുന്നതിന് ഈ തത്വങ്ങൾ വീണ്ടും പ്രാവർത്തികമാക്കണമെന്നും അവർ വ്യക്തമാക്കി. വിവേചനമുള്ളിടത്ത് വികസനമില്ലെന്നും അരികുവത്കരണമുള്ളിടത്ത് സുസ്ഥിരതയുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യ സംയോജിപ്പിച്ച കെനിയ കൈവരിച്ച മുന്നേറ്റങ്ങൾ പ്രസിഡന്റ് റൂട്ടോ പങ്കുവെച്ചു. വിദ്യാഭ്യാസം, ഡിജിറ്റൽ ഇക്കോണമി, തൊഴിലവസരങ്ങൾ എന്നിവ തമ്മിലുള്ള നയപരമായ ബന്ധങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷം അധ്യാപകർക്ക് പുനർപരിശീലനം നൽകി. പിന്നോക്ക വിഭാഗങ്ങൾക്കിടയിലെ ഉന്നമനത്തിനായി ഒരു ലക്ഷം അധ്യാപകരെ നിയമിച്ചതായും വിദ്യാഭ്യാസ ബജറ്റിൽ ഒരു ബില്യൺ ഡോളറിനടുത്ത് വർധനവ് വരുത്തിയതായും പ്രസിഡന്റ് റൂട്ടോ അറിയിച്ചു.



