വാഷിങ്ടൻ: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ഈ മാസം 22, 23 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ യുഎസിൽനിന്ന് ആരും പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജി 20 ഉച്ചകോടിയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കുമെന്നായിരുന്നു സൂചന. വെള്ളക്കാരായ കർഷകരോട് ദക്ഷിണാഫ്രിക്ക പുലർത്തുന്ന മനുഷ്യാവകാശ ലംഘനത്തിൽ പ്രതിഷേധിച്ചാണ് യുഎസ് വിട്ടുനിൽക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ജി 20 ഉച്ചകോടിയിൽ നിന്നു വിട്ടുനിൽക്കാനുള്ള യുഎസ് തീരുമാനം ഖേദകരമാണെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
‘ഫ്രാൻസ്, ജർമനി, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ കർഷകരെ കൊലപ്പെടുത്തുകയും അവരുടെ ഭൂമിയും കൃഷിയിടങ്ങളും നിയമവിരുദ്ധമായി പിടിച്ചെടുക്കപ്പെടുകയും ചെയ്യുകയാണ്. ഈ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നിടത്തോളം ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ല. 2026-ലെ ജി20 ഉച്ചകോടി ഫ്ലോറിഡയിലെ മയാമിയിൽ നടത്താനുള്ള തയാറെടുപ്പിലാണ്’ – ട്രംപ് വ്യക്‌തമാക്കി.



