കീവ്: യു.എസ്-റഷ്യ മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയെക്കുറിച്ച് ജനീവയിൽ യു.എസ്, യുക്രേനിയൻ പ്രതിനിധികൾ ചർച്ചകൾ തുടരുന്നതിനിടെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ബോംബു വർഷം തുടർന്ന് റഷ്യ. ചൊവ്വാഴ്ച പുലർച്ചെ റഷ്യ ആക്രമണം അഴിച്ചുവിട്ടതായാണ് റിപ്പോർട്ട്.
റെസിഡൻഷ്യൽ കെട്ടിടങ്ങളെയും ഊർജ അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മധ്യ പെച്ചേഴ്‌സ്ക് ജില്ലയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനും കീവിന്റെ കിഴക്കൻ ജില്ലയായ ഡിനിപ്രോവ്‌സ്‌കിയിലെ മറ്റൊരു കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചതായി മേയർ വിറ്റാലി കിറ്റ്‌ഷ്‌കോ പറഞ്ഞു.
ടെലഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ ദൃശ്യങ്ങളിൽ ഡിനിപ്രോവ്‌സ്‌കിയിലെ ഒമ്പതു നില കെട്ടിടത്തിന്റെ ഒന്നിലധികം നിലകളിലൂടെ തീ പടരുന്നത് കാണിച്ചു. കുറഞ്ഞത് നാലു പേർക്ക് പരിക്കേറ്റതായി കീവ് നഗര ഭരണകൂടത്തിന്റെ തലവൻ ടൈമർ ടകാചെങ്കോ പറഞ്ഞു. ഊർജ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി യുക്രെയ്‌നിന്റെ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
അധിനിവേശ ക്രിമിയ ഉൾപ്പെടെ വിവിധ റഷ്യൻ പ്രദേശങ്ങൾക്ക് മുകളിൽ ഒറ്റരാത്രികൊണ്ട് 249 ഉക്രേനിയൻ ഡ്രോണുകൾ റഷ്യൻ വ്യോമ പ്രതിരോധം നശിപ്പിച്ചതായും ഡ്രോണുകളിൽ ഭൂരിഭാഗവും കരിങ്കടലിന് മുകളിൽ വെടിവെച്ചുവീഴ്ത്തിയെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.



