ലണ്ടൻ ∙ കോവിഡ് കാലത്തെ ഓർമിപ്പിക്കുംവിധം ബ്രിട്ടനിലെങ്ങും ഫ്ലൂ ബാധിതരുടെ എണ്ണം പെരുകുന്നു. ഫ്ലൂ ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ എൻഎച്ച്എസ് ആശുപത്രികളുടെ പ്രവർത്തനവും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വൈറസ് ബാധയുടെ വ്യാപനം തടയാൻ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിക്കുകയാണ് ആരോഗ്യരംഗത്തെ വിദഗ്ധർ.
അതിവ്യാപനശേഷിയുള്ള വൈറസ് വകഭേദമാണ് രാജ്യത്തെങ്ങും പടരുന്നത്. സൂപ്പർ ഫ്ലൂ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ (എച്ച-3, എൻ-2) ആണ് ഏറ്റവും അധികം റിപ്പോർട്ടു ചെയ്യപ്പെടുന്നത്. ദിവസവും ചികിൽസ തേടിയെത്തുന്ന പതിനായിരങ്ങളെക്കൊണ്ട് എൻഎച്ച്എസ് ആശുപത്രികൾ കടുത്ത സമ്മർദത്തിലാണ്.
കഴിഞ്ഞയാഴ്ച രാജ്യത്തെ ഓരോ എൻഎച്ച്എസ് ആശുപത്രിയിലും ശരാശരി 1,700 രോഗികൾ ഫ്ലൂ ബാധിച്ച് ചികിൽസതേടിയെത്തി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ചികിൽസതേടിയെത്തുന്ന പ്രായമായവരുടെ ചികിൽസ ഉറപ്പുവരുത്തി, ജീവൻ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫിസർ സർ ക്രിസ് വിറ്റി മുന്നറിയിപ്പു നൽകി.



