ഡബ്ലിൻ: അയർലൻഡിലെ കോർക്കിൽ കാർ നദിയിൽ വീണ് മലയാളി യുവാവ് മരിച്ചു. കോർക്കിലെ യോൾബാലിനയിൽ കുടുംബമായി താമസിച്ചിരുന്ന ഇടുക്കി അടിമാലി കമ്പംമെട്ട് സ്വദേശി ജോയ്സ് തോമസ് (34) ആണ് വിടപറഞ്ഞത്. കോർക്കിലെ കോന റോഡിന് (R628) സമീപമുള്ള ബ്രൈഡ് നദിയിൽ വെള്ളിയാഴ്ച രാത്രിയാണ് ജോയ്സ് സഞ്ചരിച്ചിരുന്ന കാർ തെന്നി വീണത്. മിഡിൽടണിനടുത്തുള്ള ബാലിൻകൂറിങ് കെയർ സെന്ററിലെ കിച്ചൻ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു.
രാത്രി എട്ടിന് ഷിഫ്റ്റ് കഴിഞ്ഞു അരമണിക്കൂർ ദൂരത്തിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. കനത്ത മഴയും കാറ്റുമുണ്ടായതിനെ തുടർന്നാണ് കാർ റോഡിൽ നിന്നും ഏറെ താഴ്ചയുള്ള നദിയിലേക്ക് തെന്നി വീണത് എന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും ജോയ്സിനെ കാണാതായതോടെ പരിഭ്രാന്തയായ ഭാര്യ ജോയ്സിന്റെ സുഹൃത്തുക്കളെ സഹായം തേടി വിവരം അറിയിച്ചു. തുടർന്ന് അവർ നടത്തിയ പ്രാഥമിക തിരച്ചിലിൽ യാതൊരു വിവരവും ലഭിക്കാത്തതിനാൽ ഗാർഡയെ (പൊലീസ്) വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് ജോയ്സിന്റെ മൃതദേഹം കണ്ടെത്തുന്നത്. നദിയിൽ മുങ്ങിയ നിലയിൽ കിടന്ന കാറിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കോർക്കിൽ നഴ്സായി ജോലി ചെയ്യുന്ന റൂബി കുര്യാക്കോസ് ഭാര്യയാണ്. മക്കൾ: ജാക്വലിൻ (രണ്ടര വയസ്സ്), ജാക്വസ് (5 മാസം). ഇടുക്കി കമ്പംമെട്ട് കർണാപുരം തോമസ് വിലങ്ങുപാറ – ശോശാമ്മ ദമ്പതികളുടെ മകനാണ്. സഹോദരി: റൂബി. മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നാട്ടിൽ കർണാപുരം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗങ്ങളാണ് ജോയ്സിന്റെ കുടുംബാംഗങ്ങൾ.



