പി.പി ചെറിയാൻ
ടെക്സസ്: മൂന്ന് വയസ്സുകാരനായ മകനെ അപ്പാർട്ട്മെന്റിൽ തനിച്ചാക്കി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശിയായ ജസ്റ്റിസ് ലീ മോൺസിബൈസ് ആണ് പിടിയിലായത്. തനിക്ക് മാനസികമായി ഒരു മാറ്റം ആവശ്യമായിരുന്നുവെന്നും അതിനാലാണ് പുറത്തുപോയതെന്നും ഇവർ പോലീസിനോട് പറഞ്ഞു.
അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഗോവണിപ്പടിയിൽ മുഷിഞ്ഞ ഡയപ്പറുമായി ഒറ്റയ്ക്കിരുന്ന കുട്ടിയെ അയൽക്കാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിനെ വിവരമറിയിച്ചു.
പോലീസ് എത്തിയപ്പോൾ അപ്പാർട്ട്മെന്റിന്റെ വാതിൽ പൂട്ടാത്ത നിലയിലായിരുന്നു. അകത്ത് ആരും ഉണ്ടായിരുന്നില്ല. ഏകദേശം 40 മിനിറ്റിനുശേഷമാണ് അമ്മ വീട്ടിലെത്തിയത്. കുട്ടിയെ ഒരു ബന്ധുവിനെ ഏൽപ്പിച്ചാണ് പോയതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ ഈ ബന്ധു വർഷങ്ങളായി അവിടെ വന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തി.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ, താൻ സുഹൃത്തിനൊപ്പം ബാറുകളിൽ പോയതാണെന്നും കുട്ടിയെ തനിച്ചാക്കിയതാണെന്നും യുവതി സമ്മതിച്ചു.
കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. കുട്ടിയെ ഉപേക്ഷിച്ചു പോയ കുറ്റത്തിന് അറസ്റ്റ് ചെയ്ത യുവതിയെ 5,000 ഡോളറിന്റെ ബോണ്ടിൽ പിന്നീട് വിട്ടയച്ചു.



