പി.പി ചെറിയാൻ
കൊളറാഡോ : അമേരിക്കയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പങ്കാളികൾ പരസ്പരം വിഷം (രാസ-ജൈവ പദാർത്ഥങ്ങൾ) നൽകി അപായപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം (DHS) മുന്നറിയിപ്പ് നൽകി.
റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച ഒരു ഉദാഹരണം കൊളറാഡോയിലെ ഒരു ദന്തഡോക്ടറുടേതാണ്. തന്റെ ഭാര്യയുടെ പ്രോട്ടീൻ ഷേക്കിൽ സയനൈഡും ആർസെനിക്കും കലർത്തിയാണ് ഇയാൾ കൊലപ്പെടുത്തിയത്. മൂന്ന് തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും സാധാരണ അസുഖമാണെന്ന് കരുതി മടക്കി അയക്കുകയായിരുന്നു.
വിഷപ്രയോഗത്തിന്റെ ലക്ഷണങ്ങൾ സാധാരണ അസുഖങ്ങളുടേതിന് സമാനമായതിനാൽ പെട്ടെന്ന് കണ്ടെത്താനോ അന്വേഷണം നടത്താനോ സാധിക്കുന്നില്ല.
സയനൈഡ്, ആന്റിഫ്രീസ്, ഐ ഡ്രോപ്സ്, ഇൻസുലിൻ തുടങ്ങിയവയാണ് കൊലപാതകങ്ങൾക്കായി പ്രധാനമായും ഉപയോഗിക്കുന്നത്.
ഇത്തരം വിഷാംശങ്ങൾ വായുവിലൂടെയോ വെള്ളത്തിലൂടെയോ പകരുന്നത് വീട്ടിലെ കുട്ടികൾക്കും അയൽക്കാർക്കും രക്ഷാപ്രവർത്തകർക്കും വരെ അപകടമുണ്ടാക്കാം.
മെഡിക്കൽ പരിശോധനകളിലും പോലീസ് അന്വേഷണങ്ങളിലും കൂടുതൽ ജാഗ്രത വേണമെന്ന് അധികൃതർ നിർദ്ദേശിച്ചു.



