ദുബായ്: അമേരിക്കയുമായി ഒരു കരാറിലെത്തുന്നതിന് ആവശ്യമായ എന്ത് നടപടികളും സ്വീകരിക്കാൻ ഇറാൻ തയാറാണെന്ന് ഇറാന്റെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചി. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയഘട്ട ചർച്ചകൾക്ക് മുന്നോടിയായാണ് പ്രതികരണം.
വ്യാഴാഴ്ച ജനീവയിൽവച്ച് ചർച്ചകൾ നടക്കുമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ഇറാനിയൻ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയിൽ അമേരിക്ക തങ്ങളുടെ സൈനിക ശേഷി വർധിപ്പിക്കുന്നതിനിടയിലാണ് ഈ മാസം ആദ്യം ഇരുരാജ്യങ്ങളും ചർച്ചകൾ പുനഃരാരംഭിച്ചത്. തങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ യുഎസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
‘‘കഴിയുന്നത്ര വേഗം ഒരു കരാറിലെത്താൻ ഞങ്ങൾ തയാറാണ്. ഇതിനായി എന്തും ചെയ്യാൻ സന്നദ്ധരാണ്. ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ അധിനിവേശമോ ഉണ്ടായാൽ, ഞങ്ങളുടെ പ്രതിരോധ പദ്ധതികൾ അനുസരിച്ച് പ്രതികരിക്കും. ഇറാനെതിരായ യുഎസ് ആക്രമണം വലിയൊരു ചൂതാട്ടമായിരിക്കും’’– തഖ്ത് റാവഞ്ചി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഥമ പരിഗണന നയതന്ത്രത്തിനാണെന്നും ആവശ്യമെങ്കിൽ ബലം പ്രയോഗിക്കാൻ അദ്ദേഹം തയാറാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
യുറേനിയം സമ്പുഷ്ടീകരിക്കുന്നത് ഇറാൻ ഉപേക്ഷിക്കണമെന്ന യുഎസ് ആവശ്യത്തെത്തുടർന്നുണ്ടായ തർക്കം കാരണം കഴിഞ്ഞ വർഷം നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിർമാണത്തിലേക്കുള്ള വഴിയായാണ് യുഎസ് കാണുന്നത്. എന്നാൽ തങ്ങൾ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുന്നില്ലെന്നാണ് ഇറാൻ പറയുന്നത്.



