പി.പി ചെറിയാൻ
ഹൂസ്റ്റൺ: രണ്ട് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന കനേഡിയൻ സ്വദേശി കർട്ടിസ് റൈറ്റിനെ (39) ഐ.സി.ഇ തടവിലാക്കിയതിനെതിരെ കുടുംബം നിയമപോരാട്ടത്തിൽ. കഴിഞ്ഞ നവംബറിൽ മെക്സിക്കോയിൽ നിന്ന് ബിസിനസ്സ് യാത്ര കഴിഞ്ഞ് മടങ്ങവെ ഹൂസ്റ്റൺ വിമാനത്താവളത്തിൽ വെച്ചാണ് ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
22 വർഷം മുമ്പ്, അതായത് 17-ാം വയസ്സിൽ മയക്കുമരുന്ന് കൈവശം വെച്ചതിനും മറ്റ് ചെറിയ കുറ്റങ്ങൾക്കും (Misdemeanors) എതിരെ എടുത്ത കേസാണ് ഇപ്പോൾ തടവിലാക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ 22 വർഷത്തിനിടെ രണ്ടുതവണ ഗ്രീൻ കാർഡ് പുതുക്കി നൽകിയിട്ടും, ഇപ്പോൾ പഴയ കേസുകൾ ഉയർത്തിക്കാട്ടി തടവിലാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കുടുംബം ആരോപിക്കുന്നു.
ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജനുവരിയിൽ അഭിഭാഷകർ കോടതിയെ സമീപിച്ചു. സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് സാം ഹാർലസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കർട്ടിസിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കയിൽ ജനിച്ച മൂന്ന് കുട്ടികളുടെ പിതാവായ കർട്ടിസ്, നിലവിൽ ടെക്സസിലെ പിയർസാലിലുള്ള തടങ്കൽ കേന്ദ്രത്തിലാണ്. ഇദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.



