വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ആദ്യത്തെ നാല് അമേരിക്കൻ സൈനികരെ തിരിച്ചറിഞ്ഞുവെന്ന് യു.എസ് സൈന്യം അറിയിച്ചു. സംഘർഷം രൂക്ഷമാകുന്നത് കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഇതുവരെയുള്ള ആറ് യു.എസ് സൈനിക മരണങ്ങളിൽ, നാല് സൈനികരും യു.എസ് ആർമി റിസർവ് യൂണിറ്റിലെ അംഗങ്ങളായിരുന്നു. കുവൈറ്റിലെ പോർട്ട് ഷുഐബയിലെ യുഎസ് സൈനിക കേന്ദ്രത്തിൽ ഡ്രോൺ വീണുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
20 മുതൽ 42 വയസ്സ് വരെ പ്രായമുള്ളവരും സൈന്യത്തിന്റെ ആഗോള ലോജിസ്റ്റിക്സ്, വിതരണ പ്രവർത്തനത്തിന്റെ ഭാഗമായ അയോവയിലെ ഡെസ് മോയിൻസിൽ നിന്നുള്ള 103-ാമത് സസ്റ്റൈൻമെന്റ് കമാൻഡിൽ സേവനമനുഷ്ഠിച്ചവരുമാണിതെന്ന് പെന്റഗൺ പറഞ്ഞു.
ഫ്ലോറിഡയിലെ വിന്റർ ഹാവനിൽ നിന്നുള്ള ക്യാപ്റ്റൻ കോഡി എ. ഖോർക്ക്, (35),നെബ്രാസ്കയിലെ ബെല്ലെവ്യൂവിൽ നിന്നുള്ള സർജന്റ് നോഹ എൽ. ടൈറ്റ്ജെൻസ് (42), മിനസോട്ടയിലെ വൈറ്റ് ബെയർ ലേക്ക് സ്വദേശിയായ സർജന്റ് നിക്കോൾ എം. അമോർ (39), അയോവയിലെ വെസ്റ്റ് ഡെസ് മോയിൻസിൽ നിന്നുള്ള സാർജന്റ് ഡെക്ലാൻ ജെ. കോഡി( 20) എന്നിവരാണവർ.
മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ 500-ലധികം ബാലിസ്റ്റിക് മിസൈലുകളും 2,000-ലധികം ഡ്രോണുകളും വിക്ഷേപിച്ചതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് പറഞ്ഞു.ചൊവ്വാഴ്ച പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.



