മാഡ്രിഡ്: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധം ‘വലിയൊരു അബദ്ധ’മാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ട് അമേരിക്ക ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ എന്ന സൈനിക നടപടിയിൽ പങ്കാളിയാകാനുള്ള അമേരിക്കയുടെ ആവശ്യം സ്പെയിൻ തള്ളിക്കളഞ്ഞു.
മധ്യേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലും, യുദ്ധത്തിന് വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സാഞ്ചസ്. ‘യുദ്ധത്തിന് ഇല്ല’ എന്ന സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ സർക്കാർ സ്വീകരിക്കുന്ന നയം വ്യക്തമാക്കിയത്. ലോകത്തിന് ഗുണകരമല്ലാത്ത, അന്താരാഷ്ട്ര മൂല്യങ്ങൾക്ക് നിരക്കാത്ത ഇത്തരം പ്രവർത്തനങ്ങളിൽ സ്പെയിൻ പങ്കാളിയാകില്ലായെന്നും അദ്ദേഹം പറഞ്ഞു.
സ്പെയിന്റെ നിലപാടിൽ പ്രകോപിതനായ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സ്പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സാഞ്ചസിനെ ‘മോശം സഖ്യകക്ഷി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, സ്പെയിനിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. എന്നാൽ, ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് സാഞ്ചസ് മറുപടി നൽകി.
സ്പെയിനിന്റെ സൈനിക താവളങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്പെയിൻ ഇത് നിഷേധിച്ചു. ഇതിനു പിന്നാലെ, സ്പെയിൻ സൈനിക സഹകരണത്തിന് സമ്മതിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവ്‌വിറ്റ് അവകാശപ്പെട്ടത് വലിയ വിവാദത്തിന് തിരികൊളുത്തി. എന്നാൽ, ഈ വാദത്തെ സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് ഉടൻ തന്നെ തള്ളിക്കളയുകയും, ഇറാൻ വിഷയത്തിൽ തങ്ങളുടെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.



