ലണ്ടൻ: ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വലിയ രീതിയിലുള്ള വ്യോമാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ പ്രഹരശേഷിയുള്ള ബി-1ബി ലാൻസർ സ്ട്രാറ്റജിക് ബോംബറുകൾ ബ്രിട്ടനിൽ വിന്യസിച്ചു. ബ്രിട്ടനിലെ ഗ്ലൗസെസ്റ്റർഷെയറിലുള്ള ആർ.എ.എഫ് ഫെയർഫോർഡ് വ്യോമതാവളത്തിലാണ് ഈ ബോംബറുകൾ എത്തിയത്.
ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ വ്യാപിപ്പിക്കാൻ യുഎസ് തയാറെടുക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ദീർഘദൂര പ്രഹരശേഷിയുള്ള ഈ ബോംബറുകൾ എത്തിയതോടെ പശ്ചിമേഷ്യയിലെ ഏത് ലക്ഷ്യസ്ഥാനവും തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കും. അമേരിക്കൻ വ്യോമസേനയുടെ പക്കലുള്ള ഏറ്റവും വിനാശകാരിയായ ബോംബർ വിമാനങ്ങളിൽ ഒന്നാണ് ബി-1ബി ലാൻസർ.
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ വിമാനം അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തി ബോംബുകൾ വർഷിക്കാൻ ശേഷിയുള്ളതാണ്. വലിയ അളവിൽ കൃത്യതയാർന്ന മിസൈലുകളും ബോംബുകളും വഹിക്കാൻ ഇതിന് സാധിക്കും. ജെ.ഡി.എ.എം, പ്രിസിഷൻ ബോംബുകൾ, ലേസർ ഗൈഡഡ് ബോംബുകൾ, എ.ജി.എം-158 മിസൈലുകൾ എന്നിവ ഇതിൽ സജ്ജമാക്കാം. കരയിലെ ലക്ഷ്യങ്ങൾ കൂടാതെ, കപ്പൽ വേധ മിസൈലുകൾ ഉപയോഗിച്ച് കടലിലെ കപ്പലുകളെയും തകർക്കാൻ ഇതിന് പ്രത്യേക ശേഷിയുണ്ട്.



