ലണ്ടൻ: ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട തായ് കപ്പലിന് നേരെ ഹുർമുസ് കടലിടുക്കിൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്. കപ്പലിന് തീപിടിച്ചു. യു.എസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തേത്തുടർന്ന് ഹുർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരിക്കെയാണ് ആക്രണങ്ങൾ. ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അടിയന്തര സഹായം നൽകുന്നതായി തായ്ലൻഡ് നാവികസേന അറിയിച്ചു. 23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായും അവർ വ്യക്തമാക്കി. 20 ജീവനക്കാരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള മൂന്ന് പേരെ ‘രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും’ തായ് അധികൃതർ പറയുന്നു.
യു.എ.ഇ യിലെ ഖലീഫാ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഈ കപ്പൽ ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തര വാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.തായ്ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകൾ സംഭവിച്ചതിന്റെയും പുക ഉയരുന്നതിന്റെ ചിത്രങ്ങളാണിത്.
കപ്പലിന് 178 മീറ്റർ നീളവും 30,000 ടൺ ഭാരംവഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു. കഴിഞ്ഞ ദിവസം മൂന്നുകപ്പലുകൾ ആക്രമിക്കപ്പെട്ടതായി യു.കെ മാരിടൈം ട്രേഡ് ഓപറേഷൻ സെന്റർ അറിയിച്ചു.



