ടെഹ്റാൻ: മധ്യപൂർവദേശത്തെയും ലോകത്തെയും ആശങ്കയിലാഴ്ത്തിയ ഇറാൻ–യുഎസ്–ഇസ്രയേൽ സംഘർഷം അവസാനിക്കാൻ സാധ്യത തെളിയുന്നതായി റിപ്പോർട്ടുകൾ വരുന്നതിനിടെ ഹോർമുസ് മേഖലയിലെ കപ്പൽ ഗതാഗതത്തിൽ ഭാഗിക ഇളവ്. ഇന്ത്യയ്ക്ക് ആശ്വാസമായി മാറുന്നതിനാണ് പുതിയ ഇടപെടലുകൾ.
∙ ഇന്ത്യൻ കപ്പലുകൾക്ക് ‘പച്ചക്കൊടി’; ആശങ്കയൊഴിയുമോ?
ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്തുന്ന രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ യാത്രാ അനുമതി നൽകി. ‘പുഷ്പക’, ‘പരിമൾ’ എന്നീ ഇന്ത്യൻ പതാകവാഹക കപ്പലുകൾക്കാണ് അനുമതി ലഭിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ നൂറുകണക്കിന് ചരക്ക് കപ്പലുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഫോൺ സംഭാഷണങ്ങളിലൂടെയാണ് അനുമതി ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഹോർമുസ് മേഖലയിലായി ആയിരക്കണക്കിന് മർച്ചന്റ് നേവി ഉദ്യോഗസ്ഥർ ഇപ്പോഴും വിവിധ കപ്പലുകളിൽ തുടരുകയാണ്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നത് ഇന്ത്യയ്ക്ക് വലിയ ആശങ്കയായിരുന്നു. നിലവിൽ രണ്ട് കപ്പലുകൾക്ക് ലഭിച്ച അനുമതി വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾക്ക് ഗതാഗത ഇളവ് ലഭിക്കാമെന്ന പ്രതീക്ഷ ഉയർത്തുന്നുവെന്നാണ് വിലയിരുത്തൽ. അമേരിക്കയെയും സഖ്യരാഷ്ട്രങ്ങളെയും പിന്തുണയ്ക്കുന്ന കപ്പലുകൾക്ക് ഇറാൻ വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ഹോർമുസ് കടലിടുക്കിൽ ഗതാഗതം ഏറെക്കുറെ സ്തംഭിച്ചത്.



