പി.പി ചെറിയാൻ
ഷിക്കാഗോയിലെ ലോയോള സർവകലാശാലയ്ക്ക് സമീപം 18 വയസ്സുള്ള വിദ്യാർത്ഥിനി വെടിയേറ്റു മരിച്ച സംഭവത്തിൽ 25-കാരനായ വെനിസ്വേലൻ കുടിയേറ്റക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക് സ്വദേശിനിയായ ഷെറിഡൻ ഗോർമാൻ (Sheridan Gorman) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ സുഹൃത്തുക്കളോടൊപ്പം നടക്കാനിറങ്ങിയ ഷെറിഡനെ മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരി വെടിവെക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തുക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പ്രതിയുടെ നടത്തത്തിലെ പ്രത്യേകത ശ്രദ്ധയിൽപ്പെട്ടതാണ് കൊലപാതകം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ അയാളെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. പ്രതി ഒരു വെനിസ്വേലൻ കുടിയേറ്റക്കാരനാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സർവകലാശാലാ പ്രസിഡന്റ് മാർക്ക് സി. റീഡ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെത്തുടർന്ന് നഗരത്തിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയിലാണ്.



