വാഷിംഗ്ടൺ: ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം അനൗദ്യോഗികമായി തന്നെ ക്ഷണിച്ചു എന്ന്
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ‘അടുത്ത പരമോന്നത നേതാവാകാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു എന്ന് അവർ പറഞ്ഞു. എന്നാൽ എനിക്ക് ആ പദവി വേണ്ടെന്ന് ഞാൻ മറുപടി നൽകി. ഇറാന്റെ തലവനാകാൻ എന്നേക്കാൾ കുറഞ്ഞ താല്പര്യമുള്ള മറ്റൊരു ഭരണാധികാരിയും ലോകത്തുണ്ടാകില്ല’ പരിഹാസരൂപേണ ട്രംപ് പറഞ്ഞു.
കഴിഞ്ഞ മാസം ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ രാഷ്ട്രീയത്തിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഖൊമേനിയുടെ മകൻ മൊജ്തബ ഖൊമേനിയെ പുതിയ പരമോന്നത നേതാവായി ഉയർത്തിക്കാട്ടിയെങ്കിലും യുദ്ധം തുടങ്ങിയ ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണങ്ങളിൽ അദ്ദേഹത്തിന് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് ഇറാന്റെ സൈനിക ശക്തി തകർന്നടിഞ്ഞുവെന്ന് ട്രംപ് ആവർത്തിക്കുന്നത്.
അതേസമയം, ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഇറാൻ രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാനോ സമാധാന കരാറിനോ വേണ്ടി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ ബാക്ക് ചാനൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇറാൻ വെടിനിർത്തലിനായി കാത്തിരിക്കുകയാണെന്നും ട്രംപ് ഉറപ്പിച്ചു പറയുന്നു. ഇറാനെതിരെ അമേരിക്ക നടത്തിയത് സൈനികമായ വൻവിജയമാണെന്നും ട്രംപ് അവകാശപ്പെട്ടു.



