സോൾ: യു.എസ്-ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ വൻകരയെ ലക്ഷ്യംവെക്കാൻ കഴിയുന്ന അതിപ്രഹരശേഷിയുള്ള പുതിയ ഖര ഇന്ധന മിസൈൽ എൻജിൻ വിജയകരമായി പരീക്ഷിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണം നടന്നതെന്ന് ഔദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
പരമാവധി 2500 കിലോ ടൺ ശേഷിയുള്ള എൻജിനുകളാണ് പുതുതായി വികസിപ്പിച്ചത്. 1971 കിലോ ടൺ ശേഷിയുള്ള എൻജിനുകൾ കഴിഞ്ഞ സെപ്റ്റംബറിൽ പരീക്ഷണം നടത്തിയിരുന്നു.
ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ കോമ്പോസിറ്റ് കാർബൺ ഫൈബർ ഉപയോഗിച്ചാണ് പുതിയ എൻജിൻ നിർമിച്ചിരിക്കുന്നത്. യു.എസ് ആക്രമണത്തെ പ്രതിരോധിക്കാൻ ഒരൊറ്റ മിസൈലിൽ ആണവായുധം അടക്കം ഒന്നിലധികം സ്ഫോടക വസ്തുക്കൾ സ്ഥാപിക്കാനാണ് എൻജിൻ ശേഷി വർധിപ്പിക്കുന്നതെന്നാണ് സൂചന.
രാജ്യത്തിന്റെ സൈനിക ശേഷി ഏറ്റവും ശക്തമായ തലത്തിലേക്ക് ഉയർത്തുമെന്നതിനാൽ പരീക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് കിം പറഞ്ഞു.



