കെയ്റോ: പശ്ചിമേഷ്യൻ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടണമെന്ന് ഡോണൾഡ് ട്രംപിനോട് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ ട്രംപിന് മാത്രമേ സാധിക്കൂ എന്ന് സിസി പറഞ്ഞു. കെയ്റോയിൽ സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലൈഡ്സുമായി നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് സിസി ഈ അഭ്യർഥന നടത്തിയത്.
“പ്രസിഡന്റ് ട്രംപിനോട് എനിക്ക് പറയാനുള്ളത് നമ്മുടെ മേഖലയിലെ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ യുദ്ധം നിർത്താൻ മറ്റാർക്കും കഴിയില്ല. ദയവായി ഞങ്ങളെ സഹായിക്കൂ, അതിന് താങ്കൾക്ക് മാത്രമാണഅ സാധിക്കുക” അൽ സിസി വ്യക്തമാക്കി. മാനവികതയുടെയും സമാധാനകാംക്ഷികളുടെയും പേരിലാണ് താൻ സംസാരിക്കുന്നതെന്നും ട്രംപ് സമാധാനത്തെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള കരാറിൽ ഉടനെ തീരുമാനമായില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇലക്ട്രിക് പ്ലാന്റുകൾ, എണ്ണക്കിണറുകൾ എന്നിവ പൂർണമായും ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
അമേരിക്കയ്ക്കും ഇറാനുമിടയിൽ സമാധാന ചർച്ചകൾക്കായി പാകിസ്താൻ, തുർക്കി എന്നിവർക്കൊപ്പം ഈജിപ്തും സജീവമായി രംഗത്തുണ്ട്.



