തെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, ശക്തമായ പ്രതികരണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. താനുൾപ്പെടെ 1.4 കോടി (14 മില്യൺ) ഇറാനികൾ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹുർമുസ് കടലിടുക്കിലെ ഇറാൻ നിയന്ത്രണങ്ങൾ പിൻവലിച്ചില്ലെങ്കിൽ കടുത്ത സൈനിക നീക്കം ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇതിനുള്ള സമയപരിധി ഏപ്രിൽ 7 ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ഇറാൻ പ്രസിഡന്റ് എക്സിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘14 കോടിയിലധികം ഇറാനികൾ രാജ്യത്തിനായി ജീവൻ നൽകാൻ തയാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഞാനും എന്റെ ജീവൻ ഇറാനു വേണ്ടി നൽകാൻ എപ്പോഴും സന്നദ്ധനാണ്. അത് തുടരുകയും ചെയ്യും’-മസൂദ് പെസെഷ്കിയാൻ കുറിച്ചു.
ഇറാനിലെ 90 മില്യൺ ജനങ്ങളിൽ വലിയൊരു വിഭാഗം സർക്കാരിന്റെ കർശനമായ നിയന്ത്രണങ്ങളിൽ അതൃപ്തരാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇത്രയും വലിയൊരു സംഖ്യയുമായി സർക്കാർ രംഗത്തെത്തുന്നത്. അമേരിക്കൻ ബോംബിങ് കാമ്പെയിനെ പ്രതിരോധിക്കാനും ജനപിന്തുണയുണ്ടെന്ന് ലോകത്തെ കാണിക്കാനുമാണ് ഈ കണക്കുകൾ നിരത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നേരത്തെ സർക്കാർ മാധ്യമങ്ങൾ നൽകിയ കണക്കുകളേക്കാൾ ഇരട്ടിയാണ് ഇപ്പോൾ പ്രസിഡന്റ് വെളിപ്പെടുത്തിയിരിക്കുന്നത്.



