വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി വൈറ്റ് ഹൗസിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. വ്യാപാരം, പ്രതിരോധം, ക്വാഡ് സഖ്യം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തി.
വിക്രം മിസ്രിയെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ ആണ് സന്ദർശന വിവരം എക്സിലൂടെ പങ്കുവെച്ചത്. നിർണ്ണായക ധാതുക്കൾ, പ്രതിരോധ സഹകരണം എന്നിവയിലൂന്നിയുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.
മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ വിക്രം മിസ്രി, മാർക്കോ റൂബിയോയ്ക്ക് പുറമെ യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ, അണ്ടർ സെക്രട്ടറി ആലിസൺ ഹുക്കർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. പേർഷ്യൻ ഗൾഫിലെ സാഹചര്യം, ആഗോള-പ്രാദേശിക മുൻഗണനകൾ എന്നിവ ലാൻഡൗവുമായുള്ള ചർച്ചയിൽ വിഷയമായി. സുരക്ഷ, സമ്പദ്വ്യവസ്ഥ, പ്രതിരോധം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലിസൺ ഹുക്കറുമായി മിസ്രി സംസാരിച്ചു.
കഴിഞ്ഞ ഡിസംബറിൽ നടന്ന ഫോറിൻ ഓഫീസ് കൺസൾട്ടേഷന് ശേഷമുള്ള പുരോഗതികൾ ഇരുപക്ഷവും വിലയിരുത്തി. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും ചർച്ചകളിൽ ഇടംപിടിച്ചു. അതേസമയം, മേഖലയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലെത്തി ഇറാൻ നേതാക്കളുമായി ചർച്ച നടത്തും.



