ന്യൂഡൽഹി: മാരത്തൺ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം കേരള മുഖ്യമന്ത്രിയാരെന്നതിൽ ഒറ്റപ്പേരിലെത്തിയതായി സൂചന നൽകി കോൺഗ്രസ് ഹൈക്കമാൻഡ്. ബുധനാഴ്ച വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയായ 10 രാജാജി മാർഗിലെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുക്കാൽ മണിക്കൂറോളം ചർച്ച നടത്തി ഇറങ്ങിയതിന് പിന്നാലെ, പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്ന് മാധ്യമ വിഭാഗം ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കൂടുതലൊന്നും പറയാതെ അദ്ദേഹം ഖാർഗെയുടെ വസതിയിലേക്കുതന്നെ തിരിച്ചുപോയി.
ഇതിനിടെ തിരുവനന്തപുരത്ത് ഇന്ന് കോൺഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിൽ ദീപാ ദാസ്മുൻഷി യോഗത്തിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരുക.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാ ദാസ്മുൻഷിയും രണ്ട് നിരീക്ഷകരും പങ്കെടുത്തേക്കും. വിജയിച്ച സ്ഥാനാർഥികളോട് തിരുവനന്തപുരത്തെത്താൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ പ്രഖ്യാപനമുണ്ടാവും. യു.ഡി.എഫ്. ഘടകകക്ഷികളുടെ പാർലമെന്ററി പാർട്ടി യോഗം വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടിനു നടക്കും. തുടർന്ന് മുഖ്യമന്ത്രിയെ അംഗീകരിച്ച് കത്ത് കൈമാറും. ഈ പിന്തുണ സഹിതമാണ് മുഖ്യമന്ത്രി സർക്കാർ രൂപവത്കരണത്തിനായി ഗവർണറെ കാണുക.
Leave a Comment
Your comment will be visible after admin approval.