മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

Global Indian Writer · May 14, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലുകളിൽ ഒന്നായ ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു. ‘കാണാതെ ആക്രമിക്കുക’ എന്ന ആശയത്തിൽ സ്റ്റെൽത്ത് സാങ്കേതിക വിദ്യയിലുള്ള മഹേന്ദ്രഗിരി ഇന്ത്യൻ നാവികസേനയുടെ ‘പ്രോജക്ട് 17 എ’ പദ്ധതിയുടെ ഭാഗമായി നിർമിച്ച ആറ് യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാന്നിധ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ മഹേന്ദ്രഗിരിയുടെ വരവ് ഇന്ത്യയുടെ നിരീക്ഷണ-പ്രതിരോധശേഷിക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ നിർമിച്ച കപ്പൽ നാവികസേനയ്ക്ക് കൈമാറിയിരുന്നു. വൈകാതെ കപ്പലിന്റെ കമ്മിഷനിങ് നടക്കുമെന്നാണ് സൂചന.

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ സഹായിക്കുന്ന ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യയാണ് മഹേന്ദ്രഗിരിയുടെ പ്രധാന സവിശേഷത. 150 മീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ള കപ്പലിന് 6670 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന മഹേന്ദ്രഗിരി അത്യാധുനികമായ സെൻസറുകളും ഡിജിറ്റൽ സംവിധാനങ്ങളും സംയോജിപ്പിച്ച കപ്പലാണ്.

ബ്രഹ്മോസ്, ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകൾ എന്നിവയെല്ലാം മഹേന്ദ്രഗിരിയുടെ കരുത്ത് വർധിപ്പിക്കുന്നതാണ്. 76 എം.എം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട്, മിസൈലുകളെ പ്രതിരോധിക്കുന്ന ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം എന്നിവയും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക കാലത്തെ യുദ്ധങ്ങളിൽ ഡ്രോൺ ആക്രമണങ്ങളും ദീർഘദൂര മിസൈൽ ഭീഷണികളും വർധിക്കുന്ന സാഹചര്യത്തിൽ അവയെല്ലാം നേരിടാനുള്ള പ്രതിരോധ സജ്ജീകരണങ്ങളും മഹേന്ദ്രഗിരിയിലുണ്ട്.

ശത്രുക്കളുടെ അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള തദ്ദേശീയമായ ടോർപ്പിഡോ-റോക്കറ്റ് ലോഞ്ചറുകളും ആധുനിക സോണാർ സംവിധാനങ്ങളും മഹേന്ദ്രഗിരിയുടെ കരുത്തേറ്റുന്ന ഘടകങ്ങളാണ്. സോണാർ സംവിധാനങ്ങളും ടോർപ്പിഡോകളും ഉപയോഗിച്ച് ശത്രു അന്തർവാഹിനികളെ കണ്ടെത്താനും നശിപ്പിക്കാനും കഴിയും.

നീലഗിരി, ഹിമഗിരി, ഉദയഗിരി, താരാഗിരി എന്നീ കപ്പലുകളാണ് ഈ ശ്രേണിയിൽ ഇതുവരെ കമ്മിഷൻ ചെയ്തത്. മഹേന്ദ്രഗിരിക്ക് പുറമേ ഡുണാഗിരിയാണ് ഈ ശ്രേണിയിൽ ഇനി കമ്മിഷൻ ചെയ്യാനുള്ളത്.

Share this story

Leave a Comment

Your comment will be visible after admin approval.