ന്യൂഡൽഹി: ബിജെപി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ. അണ്ണാമലൈ. പുതിയ പാർട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന്, “ദയവായി കാത്തിരിക്കൂ, നമുക്ക് രണ്ട് ദിവസത്തിനുള്ളിൽ ഇരുന്ന് സംസാരിക്കാം” എന്ന ഗൂഢമായ മറുപടിയാണ് അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയത്. അഭ്യൂഹങ്ങൾക്കിടെ ഡൽഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അണ്ണാമലൈയുടെ ജന്മദിനത്തിന് മുന്നോടിയായി കോയമ്പത്തൂരിലുടനീളം അദ്ദേഹത്തിന്റെ അനുയായികൾ കൂറ്റൻ പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ “ഞങ്ങളുടെ നേതാവേ, ഞങ്ങളെ നയിക്കൂ” എന്ന മുദ്രാവാക്യങ്ങളാണ് ഉള്ളത്. അനുയായികൾ തന്റെ നേതൃത്വത്തിനായി ആവശ്യപ്പെടുമ്പോഴും അദ്ദേഹം ഇത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
2020-ൽ ബിജെപിയിൽ ചേർന്ന അണ്ണാമലൈ ചുരുങ്ങിയ കാലം കൊണ്ടാണ് പാർട്ടിയുടെ മുൻനിരയിലേക്ക് ഉയർന്നത്. 2021 മുതൽ 2025 വരെ തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം. എന്നാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച കോയമ്പത്തൂർ മണ്ഡലത്തിൽ അദ്ദേഹത്തെ മത്സരിപ്പിക്കാതിരുന്നതും, കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തെ അദ്ദേഹം പരസ്യമായി വിമർശിച്ചതും പാർട്ടി നേതൃത്വവുമായുള്ള ഭിന്നതകളിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ.
Leave a Comment
Your comment will be visible after admin approval.