വാഷിങ്ടൺ: ഇരുരാജ്യങ്ങളും തമ്മിലുള്ള രൂക്ഷമായ യുദ്ധസാഹചര്യങ്ങൾക്കിടയിലും, 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാനിയൻ ഫുട്ബോൾ ടീമിന് അമേരിക്കയിൽ പ്രവേശിക്കുന്നതിനുള്ള വിസ ലഭിച്ചു. ടൂർണമെന്റിലെ ആദ്യ മത്സരത്തിന് കേവലം പത്ത് ദിവസം മാത്രം ശേഷിക്കെയാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം ലോകകപ്പിനെയും വലിയ തോതിൽ ബാധിച്ചിരുന്നു. ഇറാനിയൻ ടീമിന് വിസ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിന്നിരുന്നു.
വ്യാഴാഴ്ച രാത്രി വരെ വിസ ലഭിച്ചിട്ടില്ലെന്ന് മെക്സിക്കോയിലെ ഇറാനിയൻ സ്ഥാനപതി അബോൽഫസൽ പസൻദിദേ പറഞ്ഞിരുന്നെങ്കിലും, തുടർന്ന് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് വിസ അനുവദിക്കുകയായിരുന്നു. ടീമിലെ ചില സാങ്കേതിക, ഭരണ വിഭാഗം അംഗങ്ങൾക്ക് വിസ ലഭിച്ചിട്ടില്ലെന്ന് ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് അതെല്ലാം പരിഹരിക്കപ്പെട്ടതായാണ് വിവരം.
മെക്സിക്കോയിലെ യുദ്ധസാഹചര്യവും അമേരിക്കയിലെ സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത്, ഇറാനിയൻ ടീം തങ്ങളുടെ ബേസ് ക്യാമ്പ് അരിസോണയിൽ നിന്ന് മെക്സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഞായറാഴ്ചയോടെ ടീം ടിജുവാനയിൽ എത്തും. ഈ വരുന്ന ജൂൺ 15ന് ലോസ് ഏഞ്ചൽസിൽ വെച്ച് ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരം കളിക്കുന്നത്. കൂടാതെ, ബെൽജിയം, ഈജിപ്ത് എന്നിവർക്കെതിരെയും ടീം മത്സരിക്കുന്നുണ്ട്.
1930ൽ ഫിഫ ലോകകപ്പ് തുടങ്ങിയതിന് ശേഷം ആദ്യമായാണ് യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തെ ആതിഥേയ രാജ്യം സ്വീകരിക്കേണ്ടി വരുന്നത്. ഈ ലോകകപ്പ് വേദിയെ ഇരുരാജ്യങ്ങളും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. ഇറാനിയൻ ടീമിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സുമായി ബന്ധമുള്ളവർ ഉൾപ്പെടാൻ പാടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കർശന നിർദേശം നൽകിയിരുന്നു.
Leave a Comment
Your comment will be visible after admin approval.